ഉണരുന്ന നോവിന്റെ മുള്ളുകൾ കീറിടും
ഹൃദയവാടത്തിലായ് ചീറ്റിടും ചോരയിൽ
ഞാൻ കുതിർന്നില്ലാതെയാകുംവരേ ലാസ്യ-
ഭാവം വിടാതെ നീ കൂടെയുണ്ടായിടാം.
തളരുന്ന തനുവിന്റെ ഭാരം ചുമക്കുന്ന
കരളിന്റെ നീറ്റുമഗാധഗർത്തങ്ങളിൽ
കണ്ണുനീരില്ലാത്ത കണ്ണിന്റെ ദൈന്യത
കൂച്ചുവിലങ്ങിടൂം ഭാവതലങ്ങളിൽ
പുഞ്ചിരി,യട്ടഹാസങ്ങളും തുല്യത-
പേറിടും ഹൃത്തിൻ രണാങ്കണം തന്നിലായ്
ഞാൻ മുറിവേറ്റുകിടക്കവേ കാഴ്ചയ്ക്ക്
വന്നുനിൽക്കുന്നുനീ ലാസ്യഭാവത്തൊടെ.
ദേഹവും ദേഹിയും രണ്ടായ് പിരിക്കുന്ന
വേദന നിന്റെ വിലാസങ്ങളാകവേ,
ആയതിൽ നർത്തനം ചെയ്തിടും നൂപുര-
ധ്വനികളെൻ രോദനം മായ്ചുകളയവേ
പരിഭവിക്കാൻ പോലുമവകാശമില്ലാതെ
ശൂന്യതയിങ്കൽ മറയുകയാണു ഞാൻ.