Wednesday, December 12, 2007

പരമാര്‍ഥങ്ങള്‍

എന്റെ കവിതകള്‍- പരമാര്‍ഥങ്ങള്‍-19 എണ്ണം പ്രസിദ്ധീകരിച്ചിരിക്കുന്നു. പൊതുജന സമക്ഷം സമര്‍പ്പിക്കുന്നു.

Monday, December 10, 2007

തകര്‍ന്ന മുരളിക

..................-1-.........................

പതറും ചിന്തകളിടറുംകാലടി

നീളും പാതയില്‍ ഞാനേകന്‍

കൂട്ടിനുകൂരിരുളുണ്ടെന്നോതാം

ചലിക്കയാണിന്നെന്നാലും

ചലനം ജീവിതചലനം,താളം

വികടമതിങ്ങിനെ നീളുമ്പോള്‍
മുന്നില്‍ കൂലം കുത്തുംനദിയുടെ-

യാസുരഗാനം കേള്‍ക്കുന്നു

അക്കരെയാകാം ലക്ഷ്യമതെ ത്താന്‍

വഴിയില്ലാത്തവനായീ ഞാന്‍

വഴിയില്‍ വീഴും മും മ്പൊരു താങ്ങിനു-

മനവും വഴി കാട്ടില്ലെന്നായ്.

മനവും തനുവും രണ്ടായ്ത്തീര്‍ന്നി-

ന്നെതിര്‍നില്‍ക്കുമ്പോളറിയുന്നു

എല്ലമൊന്നാണെന്നുപറഞ്ഞതു

തിറിച്ചറിഞ്ഞില്ലിന്നോളം

.-2-

അറിവുകളജ്ഞത എന്നൊരു വാസ്തവ-

മെതിരേനിന്നുഹസിക്കുന്നൂ

ഹൂങ്കാരത്തിലഹങ്കാരത്തേ

കാണാഞ്ഞിന്നു ഭയക്കുന്നു

ഭയമെന്നുള്ളൊരു പ്രതിഭസത്തി-

ന്നാസുരഭാവം പേറുമ്പൊള്‍

ജീവിതമെന്ന പ്രഹേളിക നിത്യം

ഭാരം മാത്രം നല്‍കും മ്പോള്‍

ചുമടുകള്‍ നല്കാന്‍ തോളെല്ലിന്നും

ശക്തി ക്ഷയിച്ചേ തീരുമ്പോള്‍

ശക്തിയശക്തന്നഭയംനല്കാന്‍

‍വൈകിത്തന്നെയിരിക്കുമ്പൊള്‍

‍അടഞ്ഞ നടയില്‍ മനമാം കുമ്പിള്‍

‍വേദന പേറിയിരിക്കും മ്പോള്‍

‍തകര്‍ന്നമുരളിക മണ്ണുപുരണ്ടീ-

പടിക്കലാണ്ടുകിടക്കുമ്പൊള്‍

അറിയാനാശിക്കതെനടന്ന-

ന്നറിയാമെന്നു നടിച്ചപ്പൊള്‍

ഓര്‍ക്കാന്‍വിട്ടതുമെല്ലാമൊന്നാ-

ണെന്നുപറഞ്ഞതറിഞ്ഞൂഞാന്‍.

-3-

കാലം ജീവിതകാലം മുഴുവന്‍

കരയാനെന്നെ വിധിക്കുമ്പൊള്‍

‍കാളിമയേറിയ ദിനരാത്രങ്ങള്‍

കാര്യം കൂടാതകലുമ്പോള്‍

‍ബുദ്ധി നശിക്കാനിന്നും മദ്യം

തന്നില്‍ മുങ്ങിക്കഴിയുമ്പോള്‍

തീര്‍ഥജലത്തിന്‍ മഹിമാവെന്നില്‍

ജീവന്‍ നിര്‍ത്തിപ്പോരുമ്പോള്‍

ഒടിഞ്ഞ തന്ത്രികള്‍ കൂട്ടിക്കെട്ടി-

ത്തമ്പുരു മീട്ടാന്‍ തുനിയുമ്പോള്‍

അകലേയകലും രാഗമരാളിക-

യരികത്താകാന്‍വെമ്പുമ്പോള്‍

വിദ്യയ്വിദ്യയ്കഭയംനല്കിയ

വാസ്തവമിന്നുഹസിക്കുന്നൂ,

ഹാസ്യം ലാസ്യവിലാസംപോലെന്‍

ചുണ്ടില്‍ പൂത്തിരി കത്തുന്നൂ.

എല്ലമെല്ലമൊന്നെന്നരോ-

വീണ്ടും കാതില്‍ പറയുമ്പോള്‍

തകര്‍ന്ന മുരളികയോര്‍ത്താണിന്നെന്‍

ദുഃഖമതെന്നും അറിയുന്നൂ

.ദാമു വയക്കര

Sunday, December 2, 2007

നിര്‍വൃതി തേടി

തേടുകയാണുഞാന്‍ എപ്പൊഴുംജീവനില്‍
‌‍തേന്‍‌ തുളിച്ചീടും മുഹൂര്‍ത്തം മനോഹരം
തേടുകയാണ്ഞാന്‍അത്താണി ജീവിതം
തീര്‍ത്തൊരീഭാണ്ധമിറക്കിവെച്ചീടുവാന്‍‌.‍
നേടുവാന്‍ മറ്റെന്ത് മാനവജീവിതം
നേടുന്നു കേവലം ദുഃഖവുമോര്‍മയും.
ലോകം പരിഹസിച്ചേക്കാമവരുടെ
സമ്മതം വെണമോ സംത്റ്പ്തി നേടുവാന്‍?
എന്തുനേടാന്‍,എന്തുനഷ്ടമാകാന്‍,സ്വയം
നഷ്ടമായ്പോയിടും മാനവജീവിതം?
ഓര്‍മിച്ചിടനൊരു മാത്രയാണെങ്കിലും
നേടുന്നതെത്രയോ ഭാഗ്യമെന്നൊര്‍പ്പുഞാന്‍.
ജീവിതപ്രൌഡിയഗണ്യമായ് തള്ളിയ
ജീവിതം നേടുന്നു സംതൃപ്തിഎപ്പൊഴും
ചേറിലാണെങ്കിലും മജ്ജയും മാംസവും
ചോരയും പൂണ്ടുള്ള മാനസമിന്നലേ
എത്രയുദാരമായ് നല്കിയെനിക്കതിന്‍
‌‍സംപത്തുസര്‍വതും ആസ്വദിച്ചീടുവാന്‍‌.‍
ലാഭേച്ചയില്ല വിലപറഞീലെന്റെ
ഭാന്ഡമഴിച്ചില്ല കണ്ടില്ല സ്വാര്‍ഥത.
നിസ്തുലദാനമിതൊന്നിനാല്‍ ജീവിതം
സംപുഷ്ടമാക്കുന്ന താമരേ നിന്നെ ഞാന്‍
‌‍സ്വന്തമാക്കീടുവാന്‍വെന്പുന്നവിടെയാ-
ണെന്നുടെ സംതൃപ്തിയെന്‍ ജന്മനിര്‍വൃതി.

ജ്വാല

ജ്വാല
കാളിമ പരത്തിനീയിന്നലേകളില്‍,രാജ്യ-
പാലനംചെയ്തീടുവാന്‍ ചൂഷകവര്‍ഗത്തിന്റെ-
കടിഞ്ഞാണ്‍ പിടിച്ചല്ലൊ നടന്നീനാട്ടില്‍നീളെ
യടിമത്വത്തിന്‍പുതുയുഗസൃഷ്ടിക്കായെന്നോ?
കാളിമ,രക്തത്തിന്റെശോണിമ,സാമ്രാജ്യത്വ-
മുള്‍ച്ചെടിവളര്‍ത്തുവാന്‍,നിന്റെ തേരടിപ്പാടില്‍
പുതഞ്ഞുചരഞ്ഞുള്ള മര്‍ത്ത്യമാംസത്തിന്‍ രൂക്ഷ-
ഗന്ധമേറ്റിറ്റും കാളരാത്രിതന്‍ തിലകമായ്.
ദില്ലിയില്‍,മലയാളമാന്ധ്രതൊട്ടുള്ളനാട്ടി-
ലാസേതുഹിമാലയപ്രാന്തങ്ങള്‍തോറും,കൂര്‍ത്ത-
നഖവും,ചുണ്ടും,കൊടുങ്കാറ്റുയര്‍ത്തീടും പത്ര-
മുയര്‍ത്തും കരിനിയമങ്ങളാല്‍ വിറപ്പിച്ചും
താണ്ടവമാടീടവേ തകര്‍ന്നൂസഹജര്‍തന്‍‍
ജീവിതം,മനുജന്റെ മോഹനപ്രതീക്ഷകള്‍.
സതിതന്‍പതിത്വമായ്,അച്ഛന്റെ കണ്ണീരായി
അമ്മതന്‍ ഭ്രാന്തായ്,മക്കള്‍തന്നുടെ വിലാപമായ്,
വയറിന്‍വിശപ്പായി,ത്തലചായിക്കാനിടം-
തേടിടും തെരുവിന്റെ മക്കള്‍തന്‍ രക്തത്തിന്റെ-
നിറകൂട്ടുകളേകും സൌന്ദര്യമായീനിന്റെ
രാജധാനിയെമോടികൂട്ടിയോരിന്നലേകള്‍
ജന്മംനല്കിയ പ്രതികാരത്തിന്‍വന്ഹി,മര്‍ത്ത്യ-
മാനസമുയര്‍ത്തിടും ബഡവഗ്നിയില്‍നിന്നെ-
യെരിച്ചാ,ച്ചാരംചേര്‍ത്തുവിതക്കാന്‍,വിളയിക്കാന്‍,
വിശ്വസാഹോദര്യത്തിന്‍ വിളകൊയ്യുവാനിതാ-
പുത്തനാം പ്രതീക്ഷയും,പൊന്നരിവാളുംതീര്‍ത്തു-
കുതികൊണ്ടിടും ജനസഞ്ചയം,തടുക്കാന്‍ നിന്‍
പിന്‍തുടര്‍ച്ചക്കാരുണ്ടോ,യെങ്കിലീത്രസിക്കുന്ന-
കയ്യിലെത്തരിപ്പവര്‍തീര്‍ത്തിടും,ജ്വലിച്ചിടും
this was written in the emergency period in India during the 70's

Thursday, November 29, 2007

കാലവും മോഹവും

ഉഴലുന്നൂഞാനു,മുറങ്ങുവാന്‍ വയ്യാ-
തലയുകയാണീമരുപ്പറമ്പിലായ്.
തുടരുന്നൂ വ്യഥ നിറഞ്ഞ ജീവിതം
തുടലെനിക്കിന്നീ മനുഷ്യബന്ധങ്ങള്‍.
മരുത്തിന്‍ സ്പര്‍ശനസുഖം ലഭിച്ചെങ്കില്‍,
കൊടിയതാപത്തിന്നറുതി കണ്ടെങ്കില്‍!
ഒരുതുള്ളി ജലം ലഭിച്ചിരുന്നെങ്കില്‍,
വളരും ദാഹത്താല്‍ മരിക്കയാണുഞാന്‍.
കഠിനതപൂണ്ട വഴികളെന്നിലായ്
ക്കരിപുരട്ടിയും പഴി ചുമത്തിയും
മദീയചാരുതയപഹരിച്ചിന്നു
മരിച്ചുപോയിതേ മനസ്സിന്‍ യൌവനം!
വെറുപ്പുമൂര്‍ത്തത വരിക്കുന്നെന്നിലായ്
വിരൂപമാകുന്നോ മനം,തനുവൊപ്പം?
തരിക കാലമേ കുറഞ്ഞ നാളുകള്‍
തരികശക്തിയുമനുഭവിക്കുവാന്‍.
കൊതി പെരുകുന്നൂ,മനമുഴറുന്നൂ
അതുല്യഭോഗങ്ങളറിഞ്ഞുപോകുവാന്‍.
അതുവരേയ്ക്കു നീ ചലനമറ്റെന്റെ-
യകത്തളങ്ങളില്‍ വെളിച്ചമാകുക.
അതുവരേയ്ക്കുനീ മരണമേയെന്റെ
യരുമയായേറേയടുത്തുനില്ക്കുക .

Sunday, November 25, 2007

കാളിമ

ഉള്‍ത്താപമൂറ്റിനീ കണ്ണുനീര്‍ത്തുള്ളിയായ്
കാഴ്ചവെച്ചെങ്കിലും ഞാന്‍ മറന്നേന്‍,
ഉള്‍ത്താരിലോമനസൂനംവിരിയിക്കു-
മോമല്‍സ്മിതത്തെയും ഞാന്‍ മരന്നേന്‍
അന്നെന്റെ മോഹങ്ങള്‍ കോര്‍ത്ത ദിനങ്ങളില്‍
എന്‍ശക്തിയെന്തിനുംപോന്നനാളില്‍
ഉമ്മറക്കോടിയിലെന്നെപ്രതീക്ഷിക്കു-
മമ്മയെപ്പോലും മറന്നവന്‍ ഞാന്‍।
നാളുകള്‍നീളവേ,മോഹങ്ങള്‍മങ്ങവേ
ദുഃഖം വിശപ്പെന്നറിഞ്ഞനാളില്‍
സ്നേഹബന്ധങ്ങളേ നാണയമാക്കുവാന്‍
കണ്ണീരൊഴുക്കാന്‍ പഠിച്ചവന്‍ ഞാന്‍।
പോയവസന്തങ്ങള്‍ പട്ടിലൊളിപ്പിച്ച
കത്തിയും ചുണ്ടില്‍ ചിരിയുമായി
മാടപ്പിറാക്കള്‍തന്‍ചോരയൂറ്റുമ്പൊഴും
കണ്ണുനീരുപ്പായൊഴിച്ചവന്‍ഞാന്‍।
പോയശിശിരത്തില്‍ വണ്ടിതെളിക്കുവാന്‍
കൈയ്യില്‍ കടിഞ്ഞാണെടുത്തതൊട്ടെ,
ഭാരംവലിച്ചുതളര്‍ന്നിടുംകാളയേ
ചമ്മട്ടിയോങ്ങിയടിച്ചവന്‍ ഞാന്‍।
മേലെയും കീഴെയും ചോരപൊടിയവേ
പാദമിടറിപ്പിടഞ്ഞിടുമ്പോള്‍
വേദനമൂര്‍ത്തമായ് കാണുന്നമാത്രയില്‍
പൊട്ടിച്ചിരിക്കാന്‍പഠിച്ചവന്‍ഞാന്‍!
ഉള്‍ത്താപമൂറ്റിയിന്നുജ്ജ്വലജ്ജ്വാലയായ്
മാറ്റിയെന്‍നേരെയടുത്തിടുമ്പോള്‍
ഉള്‍വലിഞ്ഞോരുനിന്‍ ശബ്ദമെന്‍ വിശ്രമ-
സങ്കേതം തേടിയണഞ്ഞിടുമ്പോള്‍
നിന്നിലെ സ്നേഹാംശമേറ്റിടുംജ്വാലകള്‍
എന്‍സൌധമാകെച്ചുഴന്നിടുമ്പൊള്‍

ഓര്‍ക്കാന്‍പഠിക്കട്ടെ നിന്നെ,നിന്നുല്‍ക്കട-
സ്വാതന്ത്ര്യതൃഷ്ണയേ,ഞാന്‍ കവിതേ!

Wednesday, November 21, 2007

സ്മൃതിപുളകങ്ങള്‍‌

താളുകള്‍‌ പിറകോട്ടുമറിച്ചൂ സ്മൃതി,മോഹം-
പൂതിരികത്തിച്ചൊരാ സ്നേഹഗീതികള്‍‌ പാടാന്‍‌.
വിസ്മൃതി ദൗര്‍ഭാഗ്യമായ് ഗണിക്കാന്‍‌ മാത്രം ദിവ്യ-
സൗരഭം വിരിയിച്ച നിമിഷം പുണരുവാന്‍.
പുഞ്ചിരിയുതിര്‍ത്തിടും തൂമിഴിയിണകളാല്‍‌‌
ഇന്നിനേപ്പിറകോട്ടു നയിച്ച സൗന്ദര്യമേ,
കാല്യകാലത്തിന്‍‌ പ്രഭാപൂരത്തില്‍‌കുളിച്ചീറന്‍-
പകരാന്‍‌മടിച്ചിടും മായികവിഭ്രാന്തിയില്‍‌
ഞാന്‍‌കിടന്നുഴലവേ,നിര്‍മ്മലഗാനം പാടും
നിര്‍ഝരി പതതുള്ളി മുന്നിലൂടൊഴുകുന്നൂ.
കാവ്യസൗന്ദര്യം, പതച്ചാറിലായ് തെളിയുന്ന-
മുഖപങ്കജം,കണ്ടു പകച്ച മുഹൂര്‍‌ത്തത്തില്‍‌,
ഉടയാത്തുടല്‍‌ ക്ണ്ടു മോഹിച്ചകാട്ടാറുള്ളി-
ലുയരും അസൂയതന്നൊഴുക്കാല്‍‌ വലയിക്കേ
വിലപിച്ചീടാന്‍‌പോലും മറന്നു ഭീയാല്‍‌ ചുറ്റും-
പകച്ചുനോക്കും കൊച്ചു കണ്‍‌കള്‍‌തന്‍‌ നനവിനേ,
ഇന്നിലേയ്ക്കാവാഹിച്ചായോര്‍മ്മതന്‍‌ പുളകങ്ങള്‍‌
പുണരാന്‍‌ ഭാഗ്യംതന്ന രാഗമേ നമോവാകം.
പ്രാണരക്ഷണം മാത്രമെന്നുള്ളില്‍‌വിളങ്ങിയോ,
പ്രാകൃതവികാരങ്ങള്‍‌ കെട്ടഴിഞ്ഞുവോ,യെന്തോ?
കരയില്‍‌നയിച്ചോരാരൂപമെന്മുന്നില്‍‌ വ്രീളാ-
വശയായ് ചുരുങ്ങവേ-വേര്‍പിരിയവേ,തമ്മില്‍‌-
പകര്‍ന്ന കടാക്ഷത്തില്‍‌ ലോകമൊക്കെയും ബിന്ദു-
സദൃശം ചുരുങ്ങിയെന്നറിയുന്നീപ്പോഴല്ലോ.
പുഞ്ചിരിയുതിര്‍ത്തിടും തൂമിഴിയിണകളാ-
ലിന്നിനേപ്പിറകോട്ടുനയിച്ച സൗന്ദര്യമേ
വിശ്വമൊക്കെയും ചെപ്പിലായൊതുക്കീടാന്‍‌പോരും
വിമലപ്രേമത്തിന്റെ കോവിലിലല്ലോ നീയും!
നിന്നുടെ സ്മൃതികളില്‍‌ നാകവും വെല്ലുംസ്നേഹ-
നിര്‍ഝരി പതഞ്ഞയര്‍ന്നീടുന്നെന്‍‌ ഹൃദന്തത്തില്‍‌.
മന്നിനെ വിണ്ണാക്കുമീ മാസ്മരനിമേഷങ്ങള്‍‌
കോര്‍ത്തതാം ദിനങ്ങളെന്‍‌ ജീവിതം നിറച്ചെങ്കില്‍‌!

Friday, November 16, 2007

വിരഹദുഃഖം

പാഴ്മരുഭൂവില്‍ ദാഹനീരിനായ് യാചിക്കയോ

വറ്റിയോരുരവകളോര്‍ത്തുകേണീടുന്നതോ,

നിശ്ചയമില്ല,യെന്റെ മാനസം കവിതേ നിന്‍

‍വേര്‍പാടിലുരുകുന്നതൊന്നുഞാനറിയുന്നൂ.

നീയെന്റെ സര്‍വസ്വവുമായിരുന്നനാള്‍ ജീവത്-

ഗന്ധമായുയര്‍ന്നെന്നെയുയയര്‍ത്തീ,നാകത്തോളം!

നിന്നിലായലിഞ്ഞെത്ര രാവുക ള്‍,പകലുകള്‍

വേര്‍തിരിച്ചറിയാതെ കടന്നുപോയീമുന്നം!

അരുവിക്കരയിലെ ശീതളഛയപേറി

നര്‍മ്മസല്ലാപംപൂണ്ട നാള്‍കളു,മൌന്നത്യത്തിന്‍-

ഹിമബിന്ദുക്കള്‍ചൂടി,തീക്ഷ്ണതയറിയാതെ-

യിരുന്നോരാത് മഹത്യാമുനമ്പും,പാറക്കെട്ടും.

കോടമഞ്ഞുറയവേ,യകലാതിരിക്കുവാ-

നാശ്ലേഷബദ്ധമായ ഗിരിപാര്‍ശ്വവും,കാടും,

നീമറന്നെന്നോ,യെന്നെമറക്കാന്‍വേണ്ടി നിന്റെ

വാസഗേഹങ്ങളെല്ലാം വെടിഞ്ഞേയകന്നോ നീ?

നീയില്ലാമനസ്സിന്റെ യൂഷരത്വവുംപേറി-

യെങ്ങിനെകഴിയുവാന്‍?നീ പൊറുക്കില്ലയെന്നോ?

തമ്മിലേറ്റിരുന്നനാളോതിയതെല്ലം വ്യര്‍ഥ-

മെന്നതോ സത്യം,പാടേയകന്നേ കഴിഞ്ഞെന്നോ?

നോവുകളെകീയെന്നല്‍ സ്നേഹത്തിന്നുദാത്തത,

നീയെന്നെമറന്നതും,തുല്യതപേറീടുമ്പോള്‍

നിന്‍പ്രസാദത്തിന്നായി കുമ്പിളുംനീട്ടിയിന്നീ-

കമിതാവിരിക്കുന്നൂ,നീ കനിയില്ലേ വീണ്ടും?

ഇല്ലെങ്കിലീയത്നത്തിലവശേഷിക്കുംപ്രാണന്‍

‍പോയിടുംവരേതപംതുടരും,അന്ത്യത്തില്‍നിന്‍

ദര്‍ശനംലഭിക്കുവാന്‍ഭാഗ്യമുണ്ടായീയെങ്കില്‍

ധന്യനായീടും,മതി,മറ്റെന്തുകൊതിക്കുവാന്‍?.

Monday, November 12, 2007

ഇനിയെന്തിനരിവാള്‍?

ഇനിയെന്തിനരിവാള്‍?വയലില്ല കൊയ്യുവാന്‍
കമ്പനികള്‍ കെട്ടുവാന്‍ വിറ്റുപോയ് മക്കളേ.
വയലുകള്‍ പോരാഞ്ഞ് നമ്മുടെ കൂരകള്‍
നില്ക്കുന്നിടവും കൊടുത്തു ഭരിക്കുവോര്‍.
പത്തുസെന്റും വീടു മന്നുനേടിത്തന്ന
പാര്‍ട്ടിയാണിന്നതുവിറ്റതും മക്കളേ.
പാവങ്ങള്‍തന്‍ പാര്‍ട്ടി നേതാക്കളിന്നിതാ
വിടുപണി ചെയ്യുന്നു ബൂര്‍ഷ്വ വര്‍ഗത്തിനായ്.
ഇനിയെവിടെയന്തിയുറങ്ങു,മൊരുതാങ്ങിനാ-
യാരുണ്ട്?നാം സ്വയം പട നയിച്ചീടണം.
ഇനിയെന്തിനരിവാള്‍ തുരുമ്പുപിടിക്കണം?
കൊയ്യുവാന്‍ ശത്രുക്കളേറെയുണ്ടോര്‍ക്കുക.
ഇനിയെന്തമാന്ത?മീഭരണവര്‍ഗത്തിനെ
തൂത്തെറിഞ്ഞൊരുപുതിയ ലോകം പണിയണം.
ഇനിയുമൊരു'നന്ദിഗ്രാ'മാവര്‍ത്തിച്ചീടുവാ-
നവസരമൊരുക്കരുത്,നിങ്ങളുണരുക.
ഏന്തുക വാരിയും,കുന്ത,മരിവാളുകള്‍
‍കൊയ്യണമാദ്യമധികാരമോര്‍ക്കുക

Sunday, November 11, 2007

രക്തതിലകം(ഒരു കവിത)

കാഹളമൂതുകയായീകാലം
യുഗപരിണാമത്തിന്‍
‍കാതുകള്‍ കൊട്ടിയടയ്ക്കുകയല്ലോ
മനുഷ്യര്‍നാമിന്നും.
ചേതനയിന്നുംമണ്‍പാത്രത്തിലിരിക്കും
ദീപംപോല്‍
എരിഞ്ഞുതീരുകയല്ലൊ വെറുതേ,
പ്രാകൃതര്‍ നാമിന്നും.
കഷ്ടം! പൊന്നിന്‍കൂമ്പാരത്തി
ലിരിക്കാനാശിക്കും
മാനസമിന്നും സഹജസ്നേഹം
തന്നുടെ കുഴിമാടം.
മനുഷ്യരക്തം കട്ടപിടിച്ചൊരു
കരത്തിലാണല്ലോ
സാമ്രാജ്യത്തിന്‍ചെങ്കോലിന്നും
മര്‍ത്ത്യാ ലജ്ജിക്കൂ.
കാഹളമൂതുകയായീ കാലം
യുഗപരിണാമത്തിന്‍
‍കാതുതുറക്കുക,ഉണരുക,നീങ്ങുക
കൊറ്റിയുദിച്ചല്ലോ!
പുലരിതുടുത്തീടട്ടെ,നമ്മുടെ
രക്തമതാകട്ടെ-
തിലകം,പുളകം കൊണ്ടീടട്ടെ
പുത്തന്‍ തലമുറകള്‍.

Thursday, November 8, 2007

അഭയം

പാതാളങ്ങളിലഭയം തേടും
പതിതര്‍ക്കൊപ്പം നീങ്ങുമ്പോള്
‍പിന്നിലടക്കും വാതില്‍ മുഴക്കും
ശബ്ദം കാതിലടയ്ക്കുന്നൂ.
വെള്ളിടിവെട്ടിത്തെളിയുന്നിടയിടെ
മുന്നില്‍ ദുര്‍ഘടമതിലൂടെ
ചുറ്റും പൊങ്ങിടുമലമുറ മുന്നോ-
ട്ടേക്കായ് നീക്കുന്നായത്തില്‍.
ക്രൂരംജീവിതഭാരമൊഴിക്കാന്‍
പലവഴി തേടും ജനമൊപ്പം
നീങ്ങുമെനിക്കായ് തുറന്നുകിട്ടിയ
മാര്‍ഗം,മാസ്മരമാം മരണം.
ആരുംകാണാതൊന്നുംനിനയാ
ദീര്‍ഘസുഷുപ്തിയിലമരാനായ്
ആവുംവേഗം നീക്കട്ടേയീ
യാനംപുഴതന്‍ മധ്യത്തില്‍.
പാര്‍ശ്വത്തില്‍പ്പദമൂന്നിത്തലകീ-
ഴായിമറിക്കാനതിലമരാന്‍
എന്തൊരു രസമാണോര്‍ക്കുമ്പോഴും
പങ്കായം ഞാനേന്തട്ടേ!
കരയില്‍ കാണികളില്ലാനേരം
നീങ്ങുന്നൂ ഞാനെന്നാലും
വിടചോദിപ്പൂ പ്രചണ്ഡമാരുത-
നുയരുകയായീയരികത്തായ്.
സന്ധ്യാഹാരവുമായെതിരേല്പൂ
മരണം മന്ദസ്മിതമോടെ.
അകലട്ടേ,തുഴയുയരുകയായീ
സഖീയണ്യ്ക്കൂ നിന്‍ മാറില്‍।
damuvayakkara

Monday, October 29, 2007

ലൂക്കേമിയ (കവിത)

നഷ്ടബോധത്തിന്‍ ചിന്ത പിന്‍തുടരുന്നൂ,
ഞാനെരിയുന്നൂ.
കാലത്തിന്നൊപ്പമെത്ര കുതിച്ചാല്‍ പോലും-
തീര്‍ത്താല്‍തീരാത്തതാമെന്‍ ദുഃഖമുലതീര്‍ക്കുന്നൂ,
ഞാനെരിയുന്നൂ.
ഏതൊരു ശാപം?ചെയ്ത തെറ്റെന്ത്?
അറിയില്ലയെങ്കിലും
ഏതോ ക്രൂരകൃത്യത്തിന്‍ വിലപോലെ
നാടെരിയുന്നൂ.
ദാഹനീരിനായ് തന്റെ മകനേ കാത്തീടുന്ന മുനിയോ,
കണവന്റെകൊലയില്‍ക്രൌര്യം പൂണ്ട കണ്ണകിയോ,
അതോ കേവലം ദുര്‍വ്വാസാവോ?
ആരുറ്റെ ശാപം?
തെറ്റുചെയ്തതുഞാനോ,എന്റെ മക്കളോ,
പിതാക്കളോ?
ഒരുകന്നിനു പാലു നല്‍കുവാന്‍ മറന്നൊരെന്‍ പൂര്‍വ്വികന്‍,
ആയിരമേകാദശി നോറ്റവന്‍,
തൃപ്തിപോരാഞ്ഞായിരം തീര്‍ഥങ്ങളുമാടിയോന്‍.
പേരെഴും പാരമ്പര്യകുലജാതന്‍ ഞാ-
നിന്നീ പ്പേറിടും കദനത്തിന്‍ കാരണമറിവീല.
എങ്കിലും,
ഞാനെരിയുന്നൂ,
എന്റെ വീടെരിയുന്നൂ,
കൂടെ നാടെരിയുന്നൂ.
നാടെരിയുന്നൂ,
കൂടെരിയുന്നൂ,
കൂടെ നാമെരിയുന്നൂ.

Sunday, October 28, 2007

കാലമേ നന്ദി

കാലപ്രവാഹമേ ഞാന്‍ നമിച്ചീടുന്നു
മാലകറ്റീടുന്ന ദേവിയാണല്ലൊ നീ.
കേട്ടതു വിശ്വസിച്ചീടാന്‍ മടിച്ച ഞാന്‍
നേരിട്ടറിവുനിന്‍ പ്രാഭവം ദുര്‍ജ്ജയേ!
കാല്യ സ്മൃതികളില്‍ ദുഃഖമുള്‍പ്പൂണ്ട ഞാന്‍
മാലാര്‍ന്നിരുന്ന നാളോര്‍ക്കയാണിപ്പൊഴും.
കാവ്യപ്രസാദം കൊതിച്ചെത്രയെത്രയോ
രാവുകള്‍ നിദ്രാവിഹീനം കഴിച്ചതും
രാവിന്റെ ദൈര്‍ഘ്യങ്ങള്‍ നല്കിയ നോവുകള്‍
രാവിലത്തോളമെന്നോര്‍ത്തു സഹിച്ചതും.
മോഹങ്ങളില്‍പൂത്ത പുഞ്ചിരിക്കൊഞ്ചാലും
മോഹിനീ നിന്നുടെ സ്നേഹാമൃതത്തെയും
മായികലോകത്തിലൊന്നായിമേവുന്ന
നാളിന്റെ ചിന്തകള്‍ സംതൃപ്തി തന്നതും,
"പ്രേമമേവാടിടും പൂക്കള്‍ കൊതിപ്പീല
മുള്ളുകള്‍കൊണ്ടുഞാന്‍ സംതൃപ്തികൊള്ളു"മെ-
ന്നോതിയകായിതം കാറ്റുകൊണ്ടന്നതും
അല്പനേരത്തെന്റെ ശ്രദ്ധ തിരിഞ്ഞതും,
ഏതോ കരിമ്പടം വാരിപ്പുതച്ചെന്റെ
മുന്നിലൂടരോ കടന്നതും,മിണ്ടുവാന്‍-
ശക്തനല്ലാതെഞാന്‍നിന്നതും,സര്‍വവും
വ്യര്‍ഥമായെന്‍ചുറ്റുമാടിക്കളിച്ചതും,
സര്‍വം ത്യജിക്കുവാന്‍മോഹമുണ്ടെങ്കിലും
ഒന്നുംവെടിയാന്‍കഴിയാതെ പോയതും,
നേരമറിയാതെ സഞ്ചരിച്ചെത്രയോ
പാത പിന്നിട്ടതും,പാദങ്ങള്‍ വിണ്ടതും,
നീറുന്ന പാദങ്ങള്‍ പേറി നടക്കവെ
എന്‍മനം കണ്ടതും,കേട്ടതും, കൊണ്ടതും
എത്രയെന്നോതാന്‍ പണിയേറെയെങ്കിലു-
മെത്രയോനാള്‍ക്കകം ഞാനിന്നറിയുന്നു
പോയില്ലവളെന്നു നണ്ണുവാന്‍ മാത്രമാ-
ണാശിച്ചതെന്‍ മനംകഷ്ടം വിചിത്രമേ!
മദ്ധ്യാഹ്നമായര്‍ക്കഛായയില്‍ വിശ്രമി-
ച്ചൊട്ടുമയങ്ങവെ സ്വപ്നമുണരുന്നു,
കാണാതിരിക്കണമെന്നുനിനക്കിലു-
മിത്രയും കാലമവഗണിച്ചെങ്കിലും
ഉള്ളിന്റെയുള്ളിലുണരുന്ന തന്ത്രികള്‍
മീട്ടാന്‍ ശ്രമിക്കവേയോര്‍പ്പുഞാന്‍ കാലമേ,
നിന്‍പ്രവാഹത്തിന്‍മഹിമാവ്,നിന്‍ശക്തി,
സ്നേഹവും,നിന്നുടെ യാത്രതന്‍വേഗവും!
സര്‍വവുമെന്‍കഴിവെന്നുനിനക്കുവാന്‍
മുന്നമേപ്പോലൊരു വിഡ്ഡിയല്ലല്ലൊ ഞാന്‍.

Thursday, October 25, 2007

ഉണരുന്നുലയുന്നു നീ,വെണ്‍നുര-
ചിതറുന്നണയുന്നു നീ.
പതറുന്നനാദങ്ങളകലുന്നു,തെളിയുന്നു
ഗന്ധര്‍വ സ്വരധാരയുള്ളില്‍.
നീയെന്ന നര്‍ത്തനം മൂര്‍ത്തത കൊള്ളുന്നു
സ്പന്ദമായ് മാറുന്നു നീ,
ഹൃദയം-

ദുന്ദുഭിയാക്കുന്നു നീ!
വെണ്‍നുരച്ചാര്‍ത്താല്‍ക്കൊലുസിട്ട നീലമാം
പട്ടാംബരങ്ങളണിഞ്ഞും
ചന്ദ്രിക ചാലിച്ച പുഞ്ചിരി തൂകി നീ-
യീവിഷുസ്സംക്രമമായി,
എന്നിലുണരേണ്ട രാഗവിസ്താരങ്ങള്‍
നിന്‍വിരല്‍ത്തുമ്പത്തൊതുക്കി
അണയുന്നലിയുന്നു നീ,യെന്നില്‍
നിറയുന്നുലയുന്നു നീ!
ഞാനാരന്തനോ,മംഥരശൃംഗമോ,
ദേവനോ,ദേവാരി താനോ
അറിവീലയെങ്കിലും നീ വന്നണയുന്നൊ-
രമൃത്ഗന്ധം നിറയുന്നൂ.
നീ വന്നതറിയുന്നു,തമ്മില്‍ലയിച്ചിടും-
മാത്രയില്‍ ഞാനൊതുങ്ങുന്നൂ,നീ-
മനഃശാന്തിയായ് മാറിടുന്നെന്നില്‍.
------------------------------------------------------
ഒരു പേര്‍ നിര്‍ദേശിക്കാമോ?

-

Wednesday, October 24, 2007

സന്ധ്യേ വീണ്ടും നിന്നോടായ്

നിന്‍മഞ്‌ജുശോഭയില്‍,നിന്മുഗ്ദഭാവത്തി-
ലാഴമറിയാത്ത കണ്കളില്‍,രാഗേന്ദു
പൂരം തുടിക്കവേ,നിന്നേക്കുറിച്ചുള്ള
മോഹമെന്നുള്ളിലുണരുന്നു ചാരുതേ!
നീയാരുമോഹിനീ,യെന്‍ഹൃദന്തത്തിലേ
ദേവിയോ,മൂര്‍ത്തത വിഭ്രമിപ്പിക്കയോ?
സര്‍വ്വം മനോഹരമാകവേ നിന്നിലെ
രാഗപ്രഭതൂവി,സന്ധ്യേ മയങ്ങി ഞാന്‍.
നിന്‍ ചിന്ത വര്‍ണ്ണപക്ഷങ്ങളായ് മാറ്റിഞാന്‍
ചിത്രപതംഗമായ് നിന്നടുത്തെത്തവേ
മുഗ്ദതേ,നിന്നിലരുണിമയിലെന്റെ
ചുണ്ടണ്ഞ്ഞീടവേ,നിന്‍പുളകങ്ങളെന്‍‍
സ്വന്തമായീടവേ,നാകവും വെല്ലുന്ന-
ലോകമെനിക്കയ് തുറന്നുതന്നീടവേ,
നിന്നിലലിയുവാന്‍,നിന്നിലെനിന്നെയെന്‍
സ്വന്തമാക്കീടുന്നനാളിലെത്തീടുവാന്‍
സന്ധ്യേ കൊതിക്കുന്നുവെങ്കിലും-
നിന്‍കടക്കോണില്‍ തുടിപ്പത് രാഗമോ,ദ്വേഷമോ?

Tuesday, October 23, 2007

സന്ധ്യയോട്

ഓര്‍മ്മകളയവെട്ടും സാന്ധ്യകാലമേ മുന്നം
കാമന കതിരിടും കാല്യമായിരുന്നില്ലേ?
കരളില്‍ കുളിരിന്റെയിക്കിളി,കടക്കണ്ണില്‍
നിദ്രതന്നലസ്യവും,തുടുപ്പാകവിളിലും.
വാടാത്തപ്രതീക്ഷയാല്‍ വിടര്‍ന്ന ചെഞ്ചുണ്ടിലേ
പാടലം,മധുവിന്റെ ലേപനം നുകരവേ,
നീ നിമീലിതനേത്രാലെനിക്കായ് പകറ്ന്നൊരാ
രാഗമാധുരിയിന്നും മധുരിക്കുന്നെന്‍ ഹൃത്തില്‍.
നാളുകള്‍ മദ്ധ്യാഹ്നമായ് മാറ്റി പിന്നെയും കാലം
നീളവേ,സന്ധ്യാരാഗം നിന്നിലായലിഞ്ഞല്ലോ.
മ്മാമല സ്നേഹാലസ്യം പുല്കി നീന്നിടും സന്ധ്യേ
നിന്‍മിഴികൂമ്പീടിലും തൂവൊളി ചിന്തീടവേ
അര്‍ഥിപ്പു വീണ്ടും നിന്റെ പരിരംഭണത്തിനായ്
പ്രാര്‍ഥിപ്പു നിന്നെ നിത്യം എന്റെതാക്കീടാന്‍ മാറ്റ്രം

Monday, October 22, 2007

ദശാസന്ധി

സുഖമേ നിന്നേത്തേടിത്തിരവോര്‍ക്കെല്ലാം പാരി-
ലഭയം നല്കാനിന്നും ദുഖങ്ങള്‍ മാത്രമെന്നോ?
കാലമേ നിന്‍ തേര്‍ചക്ര ചലനം തുടരുന്നോ
സംഹാരതാണ്ഡവത്തിന്‍ വേദിയിലൂടെതന്നേ?
എത്രയോ തലമുറ പീന്നിട്ടസമൂഹങ്ങള്‍
കണ്ടല്ലോ ക്രൌര്യത്തിന്റെ ജന്മവും വളര്‍ച്ചയും.
ആശ്രിതവാല്‍ല്യത്തിന്‍ ഓര്‍മ്മകള്‍പേറും മര്‍ത്ത്യ-
മാനസമസൂയതന്‍ അക്ഷയപാത്രമിന്നും.
പാവങ്ങള്‍,വിശപ്പിന്റെ കോലങ്ങള്‍ കൈക്കുംബിളും
നീട്ടിയീഭാരതത്തിലക്ഷമ പൂണ്ടേ നില്ക്കേ,
വെറുപ്പിന്‍ തവിതന്നാല്‍ വിളംബാന്‍ സ്വാര്‍ഥത്തിനെ
മാത്രമേ കണ്ടുള്ളോ നീ ദ്രൌപതീയെന്നോര്‍ക്കവേ,
സംശയഗ്റസ്തമെന്റെ കണ്ണുകള്‍ തുറന്നേപോയ്
കണ്ടു ഞാന്‍ നീയും നിന്റെ സര്‍വവും സ്വാര്‍ഥം മാത്രം!
പോകുക ദൂരേ നിന്റെ വിഭവങ്ങളുമായ് നീ,
ദാഹനീരേകാനൊരു മാതംഗി മാത്രം പോരും.
ദാഹിച്ചുവലയുമീ മര്‍ത്ത്യസോദരരൊന്നാ-
യാരവംമുഴക്കുന്നു തടുക്കാന്‍ കഴിയുമോ?
വിശ്വസാഹോദര്യത്തിന്‍ കാഹളം മുഴങ്ങവേ
കേള്‍പ്പിതാ മണിനാദം നിന്‍ മരണത്തിന്‍ ഗന്ധം.
കാലമായ്,നിന്‍ കാലന്റെ വരവായ്,പ്രേമ ഗീത-
മുരുവിട്ടീടും വ്ശ്വപൌരന്മാരുണര്‍ന്നല്ലോ.



-

Sunday, October 21, 2007

വികൃതി

പൂമരമാകാന്‍ ,മധുരം കിനിയും കനികള്‍ ചുമക്കാന്‍,
ഭൃംഗപതംഗസ്മൂഹമുണര്‍ത്തും നിര്‍വൃതിപൂകാന്‍ ,നാകംപുല്‍കാന്‍
ആശിപ്പൂഞാനിന്നും.
വണ്ടിന്‍ചുണ്ടില്‍ പൂമ്പൊടിയായി സവാരിനടത്തിയ കാലംതൊട്ടെന്‍മോഹം,
മാമരമാകാന്‍,ആയിരപുഷ്പദലങ്ങളുമൊന്നിച്ചൂട്ടും
സുഖതലമേറാന്‍.
കള്ളിച്ചെടിയുടെവിത്തായ് മാറിയ ചേതന
മഞ്ഞിന്‍ കണിക പതിക്കേ,മുളയായ് മാറി.
ജീവല്‍സ്പന്ദനതാളം ഭൂമിക്കുന്മദമേകേ മാറു ചുരന്നൂ.
കാലം തംബുരു മീട്ടിപ്പാടീ,
വസന്തരാഗക്കുളിരില്‍ രാഗമുണര്‍ന്നൂ-
ഭൂമിയിലെങ്ങും.
വണ്ടുകള്‍മൂളും നാദം വായുവിലൂടെന്‍സിരകള്‍ക്കുന്മദമേകേ,
പൂക്കാന്‍,വണ്ടിനെ മാടിവിളിക്കാന്‍,
നിര്‍വൃതി കൊള്ളാന്‍ ദാഹിച്ചേപോയ്.
മണലാരണ്യം പുല്കിയൊരൂഷരവായുവിലൂടെന്‍ നിശ്വാസങ്ങള്‍
നീങ്ങീ,വ്യര്‍ഥം.
വരണ്ട മേഘാവലികളകന്നൂ,പകരം മണലിന്‍മേഘമുണര്‍ന്നൂ,
മണലിന്‍തരികള്‍ കുമിഞ്ഞെന്‍ചുറ്റും,
മണ്ണിന്നടിയിലുറങ്ങുംബൊഴും-
സ്വപ്നം കണ്ടതുപൂമര,മായിരമോമല്‍സൂനങ്ങള്‍തന്‍
സുരസുഖമേകും നിര്‍വൃതി-
സത്യം,പ്രകൃതിരഹസ്യം.

തപസ്യ

സ്വപ്നങ്ങളൊക്കെയും വേദനതന്‍
മാറാപ്പായ് മാറുകയാണിവിടെ.
ശൌര്യ മാണെന്നു വ്റു്‌ഥാ നിനച്ച
ചെയ്തികളൊക്കെയും ബാലിശവും.
ആവര്‍ത്തനത്താലതെന്നെയിന്നൊ-
രാഭ)സനായ്മാറ്റി മാറി വെണ്മ.
(എല്ലമറിയാന്‍ കൊതി മുഴുത്ത
മാനസം നേടിയ ശിക്ഷയാവാം)
സ്വാതന്ത്ര്യസംഗീതമാലപിക്കും
പുല്ലാങ്കുഴലായിമാറിടുവാന്‍
ചുറ്റും നറുമണംവീശുമോമല്‍
സൂനമായ് മാറുവാന്‍,പുംചിരിക്കാന്‍,
സൂര്യതാപത്തില്‍ കുടപിടിക്കാന്‍
മാമരമാകാന്‍,ഫലം ചുമക്കാന്‍,
നോവിനു ദര്‍ശനമാത്രയിങ്കല്‍
സാന്ത്വനമാകാന്‍,കുളിര്‍മയേകാന്‍
മാറണമേറേ,യചുംബിതമാം
മാമല കേറണമേറെയേറെ.
പാടണം പാട്ടുകള്‍,ക്‌റൂരമാകും
മാനസം പട്ടായിമാറുവോളം.
കാണണം മര്‍ത്ത്യരാം സോദരരേ
കണ്ണിന്റെ പാപമൊഴിയുവോളം.
കാല്‍നടയായേറെയാത്റ ചെയ്ത്‌
മണ്ണിന്റെ സ്പന്ദനമേറ്റുവാങ്ങി,
മഞ്ഞുംമഴയും വെയിലുമേറ്റു
തന്നിലലിഞ്ഞ പ്രക്റ്തിയുമായ്
വാസ്തവമെന്തെന്നറിയുവോളം,
വാസ്തവം തൊട്ടൊന്നറിയുവോളം,
പൂര്‍ണത തേടിയലഞ്ഞലഞ്ഞ്
പൂര്‍ണത തൊട്ടൊന്നറിയുവോളം,
സ്നേഹസംഗീതംശ്രവിക്കുവോളം
സ്നേഹവും തൊട്ടൊന്നറിയുവോളം
യാത്രചെയ്തീടുവാന്‍,യാത്ര മാത്രം
ഭാഗ്യമായെങ്കിലും ഞാന്‍ ക്‌റ്താര്‍ഥന്‍.

ദാമു വയക്കര